Saturday, May 31, 2008

യോഗി.

പാല്‍മണമുള്ള മാറിടത്തോട്
പറഞ്ഞറിയിക്കാനാവത്ത
അടുപ്പം.
മറവിയില്‍ മറയാത്ത
വാത്സല്യ അനുഭവങ്ങളുടെ
വ്യത്യസ്ത ഭാവങ്ങള്‍.
പുഞ്ചിരിക്കുമ്പോള്‍
ലോകവും
പുഞ്ചിരിച്ചിരുന്നു.
കരയുമ്പോള്‍
കാരുണ്യത്തോടെ
തലോലിച്ചിരുന്നു.
ഇതായിരുന്നു ബാല്യം.


പെറ്റമ്മയുടെ മടിയില്‍ നിന്ന്
പോറ്റമ്മ - ഭൂമിയുടെ
മാറിടത്തിലേക്ക്.
കുറുമ്പുകള്‍, വികൃതികള്‍
തീരാത്ത അത്ഭുതമായി
പഠിച്ച, പഠിപ്പിച്ച ലോകം.
പെന്‍സില്‍ കഷ്ണത്തിനായി
വെള്ളത്തണ്ടിനായി...
നിറമുള്ള ചിത്രങ്ങള്‍ക്കും
വര്‍ണ്ണ ചോക്കുകള്‍ക്കുമായി
ജീവിതം മാറ്റിയ ബാല്യം.

പ്രപഞ്ചത്തിന്റെ അവകാശി
ഞാനാണെന്ന്‍: പ്രപഞ്ചം
എനിക്ക് വേണ്ടിയാണെന്ന്.
വിശ്വസിച്ച,

കാത്തിരിക്കാനും
കണ്ണില്‍ നോക്കി പുഞ്ചിരിക്കാനും
കണ്ണെത്താദൂരത്തിരുന്ന്
സ്വപ്നം കാണാനും
ഞാന്‍ എന്നെ തിരിച്ചറിഞ്ഞ,

വിവാഹ മണ്ഡലത്തില്‍
അപരിചിതന്റെ സ്നേഹത്തിന്
ശിരസ്സ് കുനിച്ച്
എല്ലാം സമര്‍പ്പിച്ച,

കൊച്ചരിപ്പല്ല് കാട്ടിയ
രാധേയന്‍
അമ്മയെന്ന വികാരം
ജനിപ്പിച്ച,

പൂത്ത് തളിര്‍ത്ത്
വടവൃക്ഷമായി
സഫലമായ
യൌവ്വനം.

ഇനി
വാര്‍ദ്ധക്യം എന്തായിരിക്കും...
സനാഥരായ അനാഥകളോടൊപ്പം
കാത്തിരിക്കുന്ന വൃദ്ധമന്ദിരത്തിലോ.
അതോ യാത്ര പൂര്‍ത്തിയാക്കാതെ
തിരക്കിയെത്തുന്ന അസ്തമയമോ.
അതോ സ്വപ്നം വര്‍ഷങ്ങള്‍ നീണ്ട
സ്വപ്നങ്ങളുടെ യാദാര്‍ത്ഥ്യത്തിലോ.

ചോദ്യം എന്നിലേക്ക് മടക്കി
ഞാന്‍ ഉറങ്ങി..

ചോദ്യങ്ങള്‍ ഉറക്കം മുടക്കാന്‍
മാത്രം ഞാനൊരു
യോഗിയല്ലല്ലോ.

5 comments:

തൊട്ടാവാടി said...

ചോദ്യം എന്നിലേക്ക് മടക്കി
ഞാന്‍ ഉറങ്ങി..

ചോദ്യങ്ങള്‍ ഉറക്കം മുടക്കാന്‍
മാത്രം ഞാനൊരു
യോഗിയല്ലല്ലോ.

ഹരീഷ് തൊടുപുഴ said...

ജീവിതത്തിലേയ്ക്ക് ഊളിയിടുന്ന വരികള്‍....അഭിനന്ദനങ്ങള്‍....

ശ്രീ said...

നല്ല കവിത, നല്ല വരികള്‍...
:)

Jayasree Lakshmy Kumar said...

നല്ല വരികള്‍

തൊട്ടാവാടി said...

നല്ല വരികള്‍ നല്ല ഭാക്ഷ

വീണ്ടും എഴുതുക